Saturday, October 17, 2009

രണ്ടു സുന്ദരികള്‍

സ്ഥലം ഒരു മരണ വീട് ആണ്.ആകെ ശോക മൂകമായ അന്തരീക്ഷം. പപ്പയുടെ വല്യമ്മ മരിച്ചു. ചെറുപ്പത്തിലെ വിധവ ആയിപ്പോയ ആ പാവം പിന്നിടുള്ള കാലമത്രയും ജീവിച്ചത് തന്റെ ഒറ്റ മോള്‍ക്കും മോളുടെ ഒന്‍പതു കൊച്ചു മക്കള്‍ക്കും വേണ്ടി ആണ്. അതിനാല്‍ തന്നെ എല്ലാവര്‍ക്കും വല്യ ഇഷ്ടമായിരുന്നു അമ്മൂമ്മയെ. അവസാന കാലത്ത് ഒരു കാലിനു അല്പം തളര്‍ച്ച വന്നു എന്നതൊഴിച്ചാല്‍ ആരെയും ബുദ്ധിമുട്ടിക്കാതെ കടന്നു പോയ ജീവിതം.

അമ്മൂമ്മ മരിക്കുമ്പോള്‍ എനിക്കും തേനിക്കും നാല് വയസ്സാണ് പ്രായം. മരിച്ച വിവരം അറിഞ്ഞതെ ഞങ്ങള്‍ തറവാട്ടിലേക്ക് പോയി.അവിടെ ചെന്ന ആദ്യത്തെ ശോകഭവങ്ങളില്‍ ഞാനും പങ്കാളി ആയെങ്കിലും എനിക്ക അന്തരീക്ഷം നന്നേ ഇഷ്ടപ്പെട്ടു.ഒത്തിരി കാലമായി കാണാന്‍ കഴിയാതെ ഇരുന്ന അകലെ ഉള്ള ബന്ധുക്കള്‍,പ്രത്യേകിച്ച് ഞങ്ങളുടെ സമപ്രായക്കാരായ ധാരാളം കുട്ടികള്‍. കളിച്ചു മരിച്ചു എന്ന് വേണമെങ്കില്‍ പറയാം. ഇടയ്ക്കിടെ കിട്ടുന്ന അമ്മയുടെ സ്ക്രൂ ഒഴിച്ചാല്‍ ആകെ സന്തോഷം.

അപ്പയുടെ ഇളയ അനുജത്തി, ഞങ്ങള്‍ കുഞ്ഞാന്റി എന്ന് വിളിക്കും, അന്ന് കോളേജില്‍ പഠിക്കുകയാണ്. അത്യാവശ്യം സുന്ദരിയും, കലാകരിയുമായ കുഞ്ഞാന്റിക്ക് കുറെ അധികം മോഹിപ്പിക്കുന്ന വസ്തു വകകള്‍ ഉണ്ട്. ധാരാളം കുപ്പിവളകള്‍ ,പൊട്ടു, നെയില്‍ പോളിഷ്, ലിപ്സ്റ്റിക്,റോസ് പൌഡര്‍ തുടങ്ങി ഫാന്‍സി ഐറ്റംസ് ഇന്റെ ഒരു അപൂര്‍വ കലവറയാണ് കുഞ്ഞാന്റി. ഞങ്ങളെ പോലെ ഉള്ള കൊച്ചു കലാകാരികള്‍ മോഹിക്കുന്നവ. എന്നാല്‍ ഒരു കൈ അകലത്തില്‍ നിര്‍ത്തി ഇതൊക്കെ കാണിച്ചു തരും എന്നല്ലാതെ സ്വതന്ത്രമായി ഒന്നു പെരുമാറാന്‍ ഒരിക്കലും അനുവദിച്ചിട്ടില്ല. വല്ല കല്യാണത്തിനോ മറ്റോ പോകുമ്പോള്‍ ഒരു പൊട്ടു തൊട്ടു തന്നാലായി.


അമ്മുമ്മ ഒരു ഭക്തയും, പാവവും, സഹായിയും ആയതിനാല്‍ വന്‍ ജനാവലി തന്നെ സംസ്കാരത്തിന് ഉണ്ടായിരുന്നു. ശവസംസ്കാര ചടങ്ങുകള്‍ ആരംഭിക്കും മുന്പ് കുടുംബത്തിലെ എല്ലാവരും മൃതശരീരത്തിന്റെ അടുത്ത് നിന്നു ഫോട്ടോ എടുക്കുന്ന പതിവുണ്ടല്ലോ. ഓരോ ഫാമിലി തിരിച്ചു തിരിച്ചു ഈ ചടങ്ങ് തുടങ്ങുകയായി. ഞങ്ങള്‍ എല്ലാ ഫാമിലി യുടെയും കൂടെ മുന്‍പില്‍ നില്ക്കും എന്നതിനാല്‍ അമ്മ ഞങ്ങളെ കുഞ്ഞാന്റിയുടെ മുറിയില്‍ കൊണ്ടു ചെന്നിരുത്തി . 'നമ്മുടെ ഫാമിലി ഫോട്ടോ എടുക്കാന്‍ നേരം വിളിക്കും അത് വരെ എവിടെ ഇരുന്നോണം'. താക്കീത് തന്നിട്ട് അമ്മ പോയി.


കുഞ്ഞാന്റിയുടെ മുറിയില്‍ ജനല്‍പ്പടിയില്‍ ഒരു കൊച്ചു താക്കോല്‍ ഞങ്ങളുടെ കണ്ണില്‍ പെട്ടു. ഇതല്ലേ അത്.....യുറേക്ക....ഇനി ഒന്നും നോക്കാനില്ല.കഷ്ടപ്പെട്ട് അലമാര തുറന്നു മേക്കപ്പ്‌ പെട്ടി എടുത്തു നേരെ കട്ടിലില്‍ ഇട്ടു തുറന്നു. ആഹാഹാ ,നിധികിട്ടിയ സന്തോഷം.പല തരം വളകള്‍ , മാലകള്‍, ഡാന്‍സ് ഐറ്റംസ് .കണ്മഷി,cപൊട്ടു..സന്തോഷം സഹിക്കാന്‍ വയ്യ.

പരസ്പരം കണ്ണെഴുതി ഞങ്ങള്‍ മേക്കപ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു. വിരല്‍
വീതിയില്‍ പുരികം വരച്ചു ,വാലിട്ടു കണ്ണെഴുതി. ശിന്കാറിന്റെ ചന്തു പൊട്ടു നല്ല വട്ടത്തില്‍ തൊട്ടു.ലിപ്സ്റ്റിക്, മുഖത്ത് റോസ് പൌഡര്‍. സ്വയം മറന്നു പോയി രണ്ടു പേരും എന്ന് വേണേല്‍ പറയാം.
പെട്ടെന്നാണ്‌ റോയിച്ചന്‍ ആന്‍ഡ്‌ ഫാമിലി എന്ന വിളി കേട്ടത് . ആദ്യം ഞെട്ടി എങ്കിലും ,മിണ്ടണ്ട എന്ന് അടക്കം പറഞ്ഞു. ആരൊക്കെയോ പറയുന്നു..
ലീനാമ്മേ കുട്ടികളെ വിളി.

ഞങ്ങളെ തേടി മുറിയില്‍ വന്ന അമ്മ കട്ടിലിനു അടിയില്‍
നീണ്ടു നില്‍ക്കുന്ന തേനിയുടെ കാല്‍ കണ്ടു ഞെട്ടി. എന്തോ കുരുത്തക്കേടാണ് എന്ന് അപ്പോഴേ മനസ്സിലായിട്ടുണ്ടാവും.വലിച്ചു പുറത്തു ചാടിച്ചു ഒരു ഒന്നര സ്ക്രൂ വീതം അകം തുടയില്‍ തന്നു ആള്‍ക്കാരുടെ മുന്നില്‍ എത്തിച്ചപ്പോള്‍ കുഞ്ഞാന്റിയും , അപ്പയും , നാട്ടുകാരും എന്തിന്.."അയ്യോ എന്നാലും എന്റെ അമ്മച്ചി ഞങ്ങളെ ഇട്ടേച്ചു പോയല്ലോ",എന്ന് നെഞ്ചത്തടിച്ചു വിളിച്ചു കൂവി കരഞ്ഞു നിന്ന വല്യപ്പച്ചി പോലും ചിരിച്ചു പോയി. ഒന്നാന്തരം രണ്ടു കഥകളി കോലങ്ങള്‍ !

Monday, September 28, 2009

ഒരു നോണ്‍-വെജ് ലഞ്ച്

ഇതു എന്റെകേട്ടറിവില്‍ പെട്ട ഒരു കാര്യം ആണ് കേട്ടോ..
ഞങ്ങള്‍ ഇരട്ടകുട്ടികള്‍ ആണ് .ഞാന്‍ ഉണ്ണി മറ്റേ ആള്‍ തേനി.(ചെല്ലപ്പേരാണേ ) കാഴ്ചയില്‍ ഒരുപോലെ എങ്കിലും സ്വഭാവത്തില്‍ ഒരുപോലെ എന്ന് ഇത് വരെ ആരും പറഞ്ഞിട്ടില്ല..
'കരയുന്ന കുഞ്ഞിനെ പാലുള്ളൂ.'..എന്ന് അമ്മയുടെ വയറ്റില്‍ കിടന്നപോഴേ അവളോട്‌ മാത്രം ആരോ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് തോനുന്നു. ജനിച്ച നാള്‍ മുതല്‍ മുതല്‍ ഉറങ്ങുമ്പോള്‍ ഒഴിച്ച് ഒരു മടീം കൂടാതെ അവള്‍ കരഞ്ഞു സ്വന്തമായി ഒരു കരുതല്‍ നേടി എടുത്തിരുന്നു.കിട്ടാത്ത മുന്തിരി പുളിക്കും എന്ന പോളിസി ഞാനും സ്വന്തമാക്കി വച്ചു.
അവളുടെ നീട്ടിയുള്ള കരച്ചില്‍ കേട്ട് പേടിച്ചു ഞാന്‍ പതുങ്ങിപോയി എന്ന് എല്ലാരും പറയാറുണ്ട്‌. എന്നാല്‍ ഞാന്‍ അത്ര പാവം ഒന്നും ആയിരുന്നില്ല. അഞ്ചു മാസം പ്രായം ഉള്ളപ്പോ തനിയെ ഇറച്ചി കഴിച്ചു താന്‍ നോണ്‍-വെജ് ആണെന്ന് തെളിയിച്ച അധികം ആരും ഉണ്ടാകാന്‍ ഇടയില്ല.
സംഭവം ഇതാണ് ....അമ്മയും അപ്പയും ജോലിക്ക് പോയാല്‍ വീട്ടില്‍ ഞങ്ങളും അമ്മമ്മയും, അമ്മാമ്മയെ അടുക്കളയില്‍ സഹായിക്കാന്‍ ഒരു ജോലിക്കാരി .പെണ്ണും മാത്രമെ ഉണ്ടാവുകയുള്ളൂ ‌.ഞങ്ങളില്‍ ഒരാളെ തറയിലും ഒരാളെ തോളിലും , അതാണ്‌ അമ്മാമ്മയുടെ സ്റ്റൈല്‍ .തറയില്‍ കിടത്തിയാല്‍ തേനി കരയും . മൂന്നു മാസം പ്രായം ഉള്ളപ്പോ ഒരിക്കല്‍ അവള്‍ കട്ടിലില്‍ നിന്നു താഴെ വീണു.അന്ന് ചേമ്പും താള് പോലെ വാടിപോയ അവളെ കൊട്ടിയും വെള്ളം ഒഴിച്ചും ഒക്കെ ആണ് കരയിച്ചു എടുത്തത്. അതില്‍ പിന്നെ തറയില്‍ കിടത്തിയാല്‍ പേടി കിട്ടിയ പോലെ അവള്‍ കരയും.എനിക്കാണെങ്കില്‍ തറയില്‍ കിടന്നു പായയുടെ അരികു കടിച്ചു ശീലവും ആയി.അങ്ങനെ ഞാന്‍ അവളെക്കാള്‍ മുന്നേ നീന്താനും വട്ടം കറങ്ങാനും പഠിച്ചു.
ഒരു ദിവസം തേനി അമ്മമ്മയുടെ മടിയിലും ഞാന്‍ തറയിലും കിടക്കുമ്പോള്‍ വീട്ടിലെ റബ്ബര്‍ വെട്ടുകാരന്‍ മരത്തില്‍ നിന്നു താഴെ വീണ ഒരു കുരുവി കുഞ്ഞിനെയുമായി അത് വഴി വന്നു.അതിനി അധികം ജീവിച്ചിരിക്കില്ല എന്നും അതുവരെ കുഞ്ഞുങ്ങള്‍ കാണട്ടെ എന്നും പറഞ്ഞു അതിനെ വരാന്ധയിലെ തൂണില്‍ കെട്ടി ഇട്ടു.തറവാട്ടിലെ തിണ്ണയില്‍ പുറംകാഴ്ചകള്‍ കണ്ടു രസിച്ചിരുന്ന എനിക്കും അവള്‍ക്കും കുരുവിക്കുഞ്ഞ് ഒരു അത്ഭുത വസ്തു ആയി.പെട്ടന്ന് അടുക്കളയില്‍ നിന്നും ഒരു വിളി വന്നു അമ്മമ്മ തേനിയെയും എടുത്തു കൊണ്ടു അകത്തേയ്ക്കു പോയി.
വീട്ടില്‍ എനിക്കന്നു ഒരു ബോയ്‌ഫ്രണ്ട് ഉണ്ട്.ഒരു പൂച്ച .തറയില്‍ എന്നും അവനാണ് കൂട്ട്,അമ്മയും അമ്മമ്മയും തമ്മില്‍ ഉള്ള പതിവ് വഴക്കിന്റെ കാരണം ഈ പൂച്ച ആണ്.കുഞ്ഞുങ്ങളുടെ അടുത്ത് പൂച്ച വന്നാല്‍ അമ്മമ്മ ഓടിച്ചു വിടില്ല എന്നത് ജോലി സ്ഥലത്തും ടെന്‍ഷന്‍ ആയി തീര്‍ന്നിരുന്നു അന്നൊക്കെ . എന്നെ നക്കിയും ഉരുംമിയും പൂച്ച എപ്പോഴും കൂടെ ഉണ്ടാകും.
അകത്തു പോയി തിരിച്ചു വന്ന അമ്മാമ്മ ആ ദൃശ്യം കണ്ടു ഞെട്ടി തരിച്ചു നിന്ന് പോയി. ഞാനോ എന്റെ കൂട്ടുകാരനോ...ഞങ്ങളില്‍ ആരാണ് ആ അതിക്രമം ആദ്യം തുടങ്ങിയത് എന്ന് അറിയില്ല.കുരുവി കുഞ്ഞിനെ കെട്ടി ഇട്ടിരുന്നിടത് കുറെ തൂവലുകള്‍ മാത്രം.പൂച്ച അവിടെ ഇരുന്നു നാവു നനയുന്നു. അവന്റെയും എന്റെയും മുഖത്ത് ചോര.ഏതാനം തൂവലുകള്‍ ഞാന്‍ കയ്യിലും മുറുകെ പിടിച്ചിരുന്നു.
മാതാവേ ഇവള്‍ ഇതിനെ തിന്നോ...
അമ്മമ്മയുടെ നിലവിളി കേട്ട് മറ്റുള്ളവരും വന്നു നോക്കി പകച്ചു
നിന്നു .
ഇന്നും ബന്ധുക്കള്‍ ഒക്കെ പറഞ്ഞു കളിയാക്കാറുണ്ട്.. "ഇവള്‍ ഉണ്ണി..കുരുവിയെ തിന്നവള്‍.."